ദുബായ്: ഏഷ്യാ കപ്പ് 2025-ലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ തീപ്പൊരി ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. 37 പന്തിൽ 75 റൺസ് നേടി മികച്ച ഫോമിലായിരുന്ന താരം ടൂർണമെന്റിൽ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
തന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിൽ 5 സിക്‌സറുകൾ പറത്തിയതോടെ ഈ ഏഷ്യാ കപ്പ് എഡിഷനിൽ അഭിഷേകിന്റെ സിക്‌സറുകളുടെ എണ്ണം 16 ആയി ഉയർന്നു. 2008-ലെ ഏഷ്യാ കപ്പിൽ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ നേടിയ 14 സിക്‌സറുകളുടെ റെക്കോർഡ് ആണ് ഇതോടെ തകർക്കപ്പെട്ടത്.
ബംഗ്ലാദേശിനെതിരെ നടന്ന നിർണായക മത്സരത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗിനിറങ്ങിയ അഭിഷേക് ശർമ്മ തുടക്കം മുതൽ തന്നെ ആക്രമണകാരിയായി. കേവലം 25 പന്തുകളിൽ താരം തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. 6 ഫോറുകളും 5 കൂറ്റൻ സിക്‌സറുകളും ഉൾപ്പെടെ 202-ൽ അധികം സ്‌ട്രൈക്ക് റേറ്റിലാണ് താരം റൺസ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന അഭിഷേകിനെ ഋഷാദ് ഹുസൈൻ്റെ മികച്ച ഫീൽഡിംഗ് പ്രകടനത്തിലൂടെ റൺ ഔട്ടാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
അഭിഷേക് ശർമ്മയുടെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിൽ ആദ്യ 10 ഓവറിൽ 96 റൺസെടുത്ത ഇന്ത്യ മികച്ച സ്‌കോർ ലക്ഷ്യമിട്ടെങ്കിലും മധ്യനിരയുടെ മെല്ലെപ്പോക്ക് കാരണം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസിൽ ഒതുങ്ങുകയായിരുന്നു. സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന അഭിഷേക്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മികച്ച ഓപ്പണറാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
