ഓണാഘോഷം മലയാളിക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണെങ്കിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അത് ഖജനാവ് നിറയുന്ന കാലമാണ്. കാലിയായ ഖജനാവ് നിറഞ്ഞാൽ ധനമന്ത്രി സന്തോഷിക്കില്ലെങ്കിലേ അത്ഭുതമുള്ളൂ. കഴിഞ്ഞ മൂന്ന് വർഷത്തെ ഓണക്കാല മദ്യവിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ അത്ഭുതപ്പെട്ടത് പ്രതിപക്ഷമാണ്. എം.ബി. രാജേഷ് നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ കേട്ട് നജീബ് കാന്തപുരം എം.എൽ.എ പോലും അന്തംവിട്ട് നിന്നു.
കണക്കുകളിലേക്ക് ഒരെത്തിനോട്ടം:
- 2023-ൽ അത്തം മുതൽ തിരുവോണം വരെ മദ്യവിൽപ്പനയിലൂടെ ഖജനാവിലേക്ക് ഒഴുകിയെത്തിയത് 678.38 കോടി രൂപയാണ്.
- 2024-ൽ ഈ വരുമാനം 706.51 കോടി രൂപയായി ഉയർന്നു.
- 2025-ലെ ഓണക്കാലത്ത് ഇത് 764.86 കോടി രൂപയായി കുതിച്ചുയർന്നു.
ഇങ്ങനെ കഴിഞ്ഞ മൂന്ന് വർഷത്തെ ഓണക്കാല മദ്യവരുമാനം മാത്രം 2149.75 കോടി രൂപയാണ്. പ്രതിവർഷം വരുമാനം വർധിക്കുന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ ഓണാഘോഷം ധനമന്ത്രിക്ക് നൽകിയത് വെറും സന്തോഷമല്ല, ഖജനാവിലേക്ക് കോടികളുടെ വരുമാനം കൂടിയാണ്.
ഈ കണക്കുകൾ പുറത്തുവിട്ടത് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആണ്. നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ വിവരങ്ങൾ നൽകിയത്. മദ്യവിൽപ്പനയിലൂടെ സർക്കാരിന് ലഭിക്കുന്ന ഭീമമായ വരുമാനം, അതിന്റെ മറുവശത്ത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള ഒരു ചർച്ചക്ക് ഇത് വഴിവെക്കുമോ എന്ന് കണ്ടറിയണം.
