കോൺഗ്രസിൽ ഇനി വി എസ് ഗ്രൂപ്പ് ! ഭാവി കണ്ടറിയണം

കോൺഗ്രസിൽ ഇനി VS ഗ്രൂപ്പ്. രണ്ടക്ഷരത്തിലെ ഗ്രൂപ്പ് കോൺഗ്രസിൽ ആദ്യമാണ്. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള ഐ ഗ്രൂപ്പും എ.കെ. ആൻ്റണിയുടെ പേരിലുള്ള എ ഗ്രൂപ്പും ആയിരുന്നു കോൺഗ്രസിലെ പ്രധാന രണ്ട് ഗ്രൂപ്പുകൾ . ഐ ഗ്രൂപ്പിൻ്റെ സ്ഥാപകൻ ലീഡർ കെ. കരുണാകരനും എ ഗ്രൂപ്പ് സ്ഥാപകൻ എ.കെ. ആൻ്റണിയും തമ്മിലുള്ള ചക്കളത്തി പോരാട്ടങ്ങൾ പ്രസിദ്ധമായിരുന്നു.

എത്ര ഗ്രൂപ്പ് പോരിനിടയിലും തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് പോരാടാനുള്ള രാഷ്ട്രിയ പക്വത അവർ കാണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അഞ്ച് വർഷം കൂടുമ്പോൾ സംസ്ഥാന ഭരണവും ഇവരെ തേടി വന്നു. രണ്ടു പേരും പല പ്രാവശ്യം കേരള മുഖ്യമന്ത്രിമാരും ആയി. കരുണാകരനെ ഉപേക്ഷിച്ച് ചെന്നിത്തലയും കാർത്തികേയനും തിരുത്തൽ വാദികൾ എന്ന ഗ്രൂപ്പ് ഉണ്ടാക്കി. ഇതായിരുന്നു അക്ഷരമാല ഒഴിവാക്കിയ കോൺഗ്രസിലെ ഗ്രൂപ്പ്. പേരിന് നീട്ടം ഉണ്ടായിരുന്നെങ്കിലും തിരുത്തൽ വാദി ഗ്രൂപ്പിന് ആയുസ് കുറവായിരുന്നു. തിരുത്തൽ വാദികൾ കരുണാകരനിൽ വീണ്ടും അഭയം തേടി.

ആൻ്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് എങ്കിലും ഉമ്മൻ ചാണ്ടി ആയിരുന്നു എ ഗ്രൂപ്പിൻ്റെ എല്ലാമെല്ലാം. ഉമ്മൻ ചാണ്ടിയുടെ മരണശേഷം എ ഗ്രൂപ്പ് ചിതറി. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വന്നതോടെ എ ഗ്രൂപ്പ് ചാണ്ടിക്ക് പിന്നിൽ അണി നിരന്നു. ചാണ്ടിയുടെ നേതൃത്വം അംഗികരിക്കാത്ത ഷാഫിയും വിഷ്ണുനാഥും കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തിൻ്റെ ഭാഗമായി. സ്ഥാനങ്ങൾ ഇരുവരെയും തേടി വന്നു.

ലൈംഗീക ആരോപണത്തിൽ പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തതിൻ്റെ പേരിൽ ഇവർ ഔദ്യോഗിക നേതൃത്വത്തിൽ നിന്ന് അകന്നു . ഇവരാണ് കോൺഗ്രസിലെ വി.എസ് ( വിഷ്ണു, ഷാഫി ) ഗ്രൂപ്പ്. കെ.സി ജോസഫിൻ്റെ പിന്തുണ ഇവർക്കുണ്ട്. വി.എസ് ഗ്രൂപ്പിൻ്റെ രക്ഷാധികാരിയാണ് കെ.സി ജോസഫ്. രാഷ്ട്രിയ നിലപാടുകളാണ് മുൻകാലങ്ങളിൽ ഗ്രൂപ്പിൻ്റെ അധാരം. ലൈംഗീക ആരോപണ വിധേയനായ ഒരാളുടെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നത് സംസ്ഥാനത്തിൻ്റെ രാഷ്ട്രിയ ചരിത്രത്തിൽ ആദ്യമാണ്. സൈബർ വെട്ടുകിളി കൂട്ടമാണ് വി. എസ് ഗ്രൂപ്പിൻ്റെ ശക്തി. തെരുവിലിറങ്ങി ജനങ്ങൾക്കിടയിൽ ജോലി ചെയ്യാത്ത സൈബർ വെട്ടുകിളികൂട്ടങ്ങളെയും വച്ച് വി എസ് ഗ്രൂപ്പിന് എത്ര കണ്ട് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *