തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഹൈക്കമാൻഡ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ പായസം തയ്യാറാക്കി കാത്തിരുന്ന വിശ്വസ്തർക്ക് ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്നു. പായസം വിതരണം ചെയ്യാൻ സാധിക്കാതെ വന്നതോടെ, തയ്യാറാക്കിയ പായസം നേതാക്കൾ തന്നെ കുടിച്ചുതീർത്ത് സ്ഥലം വിടുകയായിരുന്നു.
ആഘോഷത്തിന് ഒരുങ്ങിയ കെ.പി.സി.സി ഓഫീസ്
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുയായികൾ കരുതിയിരുന്നത്. ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് കെ.പി.സി.സി ഓഫീസിൽ ആസൂത്രണം ചെയ്തിരുന്നത്. പായസം തയ്യാറാക്കി വെച്ചതിനൊപ്പം തന്നെ, പ്രഖ്യാപനം വന്നാലുടൻ സെക്രട്ടേറിയറ്റിലേക്ക് ആഹ്ലാദ പ്രകടനം നടത്താനും വിശ്വസ്തർ പദ്ധതിയിട്ടിരുന്നു.
കാത്തിരിപ്പ് വെറുതെയായി
കെ.പി.സി.സി ഭാരവാഹികളും കെ.സി വിശ്വസ്തരുമായ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ. പാറശാലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ സ്വന്തം വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണക്കാട് സുരേഷ് എന്നിവരായിരുന്നു ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. കെ.പി.സി.സി ഓഫീസിലെ ടെലിവിഷന് മുന്നിൽ ആകാംക്ഷയോടെ ഇരുന്ന ഇവർക്ക് പക്ഷേ ഹൈക്കമാൻഡ് തീരുമാനം നീട്ടിവെച്ചത് വലിയ തിരിച്ചടിയായി.
ഒടുവിൽ പായസം ‘സെൽഫ്’ വിതരണം
രാത്രി വൈകിയിട്ടും പ്രഖ്യാപനം ഉണ്ടാകാതിരിക്കുകയും, ഹൈക്കമാൻഡ് തീരുമാനം മാറ്റിവെച്ചതായി വാർത്തകൾ വരികയും ചെയ്തതോടെ ഓഫീസിലുണ്ടായിരുന്ന നേതാക്കൾ നിരാശരായി. ഇതോടെ പായസം, നേതാക്കൾ തന്നെ കുടിച്ചുതീർക്കുകയായിരുന്നു.
സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോരുകളും അധികാര വടംവലികളും മുറുകുന്നതിനിടെ നടന്ന ഈ ‘പായസം പാചകം’ ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചിരി പടർത്തുകയാണ്.
