തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി; ഇനി എന്‍ കെ സുധീര്‍ ബിജെപിയില്‍

മുന്‍ എഐസിസി അംഗവും ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തൂഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍ കെ സുധീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടിഎംസി നേതാവ് പി വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്.

ചേലക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചപ്പോള്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എന്‍ കെ സുധീര്‍ അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്. എഐസിസി മുന്‍ അംഗമായിരുന്നു സുധീര്‍.

Leave a Reply

Your email address will not be published. Required fields are marked *