ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി.

ഇതില്‍ 6000 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റി. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുനന്തു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയാണെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ ഓപ്ഷനുകളും പരിശോധനയിലാണ്. ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ടെഹ്റാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാനും, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി +989010144557; +989128109115; +989128109109 എന്നീ അടിയന്തര ഹെല്‍പ്പ്ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്രയേല്‍ സൈന്യത്തിന്റെ ടെല്‍ അവീവിലെ ഇന്റലിജന്‍സ് ഡയറക്ടറേറ്റും മൊസാദിന്റെ ഓപ്പറേഷണല്‍ സെന്ററും ആക്രമിച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ പറഞ്ഞു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം രൂക്ഷമായ ഇടങ്ങളില്‍നിന്ന് 3000 പേരെ ഇസ്രയേല്‍ ഒഴിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *