എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതല്‍ ചോദ്യപേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ക്ക് പകരം വിദ്യാര്‍ത്ഥിയുടെ ചിന്താശേഷിയും വിശകലന വൈദഗ്ധ്യവും അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ഓരോ ജില്ലയിലും മൂന്നംഗ പരീക്ഷാസെല്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ കെട്ടുകള്‍ പൊട്ടിക്കാന്‍ പാടുള്ളൂ. ചോദ്യപേപ്പര്‍ പായ്ക്കറ്റ് പൊട്ടിക്കുന്നതിന് മുമ്പ് സുരക്ഷിതത്വം ഉറപ്പാക്കി പ്രഥമാധ്യാപകരും പരീക്ഷാ ചാര്‍ജ് ഉള്ള അധ്യാപകരും രണ്ടു കുട്ടികളും പേരെഴുതി ഒപ്പുവെക്കണം.

അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ ഈ പരീക്ഷ മുതല്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കും. എഴുത്തു പരീക്ഷയില്‍ കുട്ടികള്‍ 30 ശതമാനം മാര്‍ക്ക് നേടണം. അതു നേടാത്ത കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചക്കാലം പ്രത്യേക പഠന പിന്തുണ പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കണം. സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *