നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കും. ജൂലൈ ഒന്‍പതുവരെയാണ് സന്ദര്‍ശനം.

ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് ഘാന സന്ദര്‍ശനം. നരേന്ദ്രമോദിയുടെ ഘാനസന്ദര്‍ശനമാണ്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാന സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, ഊര്‍ജ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.

ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും, റിയോ ഡി ജനീറോയിലാണ് ഉച്ചകോടി നടക്കുന്നത്. തെക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള ഭരണപരിഷ്‌കാരത്തിനും ഉച്ചകോടിയില്‍ ശ്രദ്ധചെലുത്തും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *