ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്‌സിയം പേടകം ബഹിരാകാശനിലയത്തിലെത്തി

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്.

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ കാണാം. 14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തില്‍ കഴിയും. രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.01നായിരുന്നു പേടകം വിക്ഷേപിച്ചത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യുഎസില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് യാത്രികര്‍. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ നയന്‍ റോക്കറ്റിലാണ് കുതിച്ചുയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *