പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി ഓർ 2025-ന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കിടയിൽ പ്രതിഷേധം. ബാഴ്സലോണയുടെ ബ്രസീലിയൻ വിംഗർ റാഫിഞ്ഞക്ക് ലഭിച്ച അഞ്ചാം റാങ്കിംഗിനെ “തമാശ” എന്ന് വിശേഷിപ്പിച്ച് നെയ്മർ രംഗത്തെത്തി. സഹതാരം പെഡ്രിയുടെ 11-ാം സ്ഥാനത്തെ ഫെറാൻ ടോറസും അത്ഭുതത്തോടെയാണ് കണ്ടത്.
ഓസ്മാൻ ഡെംബലെ ബാലൻ ഡി ഓർ നേടിയ ചടങ്ങിന് ശേഷമാണ് റാങ്കിംഗിനെതിരെ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾ ഉടലെടുത്തത്. സഹതാരം റാഫിഞ്ഞയുടെ റാങ്കിംഗിൽ അതൃപ്തനായ നെയ്മർ, ഇൻസ്റ്റാഗ്രാമിൽ “റാഫിഞ്ഞ അഞ്ചാം സ്ഥാനത്തോ? ഇതൊരു തമാശയാണ്” എന്ന് കുറിച്ചു. കഴിഞ്ഞ സീസണിൽ 57 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 25 അസിസ്റ്റുകളുമായി റാഫിഞ്ഞ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീഗ്, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് തുടങ്ങിയ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു.
അതേസമയം, ബാഴ്സലോണയുടെ യുവ മിഡ്ഫീൽഡർ പെഡ്രിയുടെ റാങ്കിംഗും സഹതാരം ഫെറാൻ ടോറസിനെ ഞെട്ടിച്ചു. ബാലൻ ഡി ഓർ പട്ടികയിൽ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പെഡ്രിയുടെ ചിത്രത്തിന് താഴെ തലയിൽ കൈവെച്ച് നിൽക്കുന്ന ഇമോജി ഇട്ടാണ് ടോറസ് പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ പെഡ്രിക്ക് ടോപ്-10 റാങ്കിംഗിൽ ഇടം നേടാൻ കഴിയാഞ്ഞത് പല ഫുട്ബോൾ വിദഗ്ധരെയും നിരാശരാക്കിയിരുന്നു. ബാലൻ ഡി ഓർ റാങ്കിംഗുകൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും ഉയരുന്നത്.
