ആരോഗ്യനിലയില്‍ പുരോഗതി; ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു

ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കു മടങ്ങുമെന്നും വത്തിക്കാന്‍ അറിയിച്ചു.

അതേസമയം മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു മാര്‍പാപ്പ കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നു ജനത്തെ അഭിവാദ്യം ചെയ്ത് ആശീര്‍വദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിന് ശേഷമുള്ള സന്ദേശം നല്‍കില്ല. പകരം മുന്‍കൂട്ടി തയാറാക്കിയ സന്ദേശത്തിന്റെ പ്രിന്റ് വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമായാണ് മാര്‍പാപ്പ പൊതുവേദിയില്‍ എത്തുക. ആശുപത്രി ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *