മുതലപ്പൊഴി മത്സ്യബന്ധനം; സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി

മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

മുതലപ്പൊഴിയില്‍ മണല്‍ നീക്കാന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. മണല്‍ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണല്‍ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള വലിയ ഡ്രഡ്ജര്‍ വ്യാഴാഴ്ച സമുദ്രമാര്‍ഗം മുലം എത്തിച്ചേരും.

പൊഴി മുറിക്കപ്പെടാത്ത സാഹചര്യത്തില്‍ സമുദ്ര നിരപ്പില്‍ നിന്നു താഴെയുള്ള നാലഞ്ച് പഞ്ചായത്തുകള്‍ക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടാവാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ അടിയന്തിരമായി പൊഴി മുറിക്കേണ്ടത് അനിവാര്യമാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നത് ജനവിരുദ്ധമാണ്.

177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം ഇതിനകം ലഭിച്ചിരിക്കുന്നു. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും മണല്‍ നീക്കം നിര്‍ബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *