സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം ; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജൻ ഫറഞ്ഞു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ആന്റണി മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് എൺപതുകാരി അന്നക്കുട്ടി ചാക്കോയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കേക്കരയിൽ ഇന്നലെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആര്യ ശ്യാംമോനാണ് മരിച്ചത്. കോട്ടയം പാറക്കകടവിൽ രണ്ട് പേർ വെള്ളം മറിഞ്ഞ് മരിച്ചു. വിഴിഞ്ഞത്ത് കടലിൽ ഒരാളെ കാണാതായി. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ്. പല നദികളും കരകവിഞ്ഞതോടെ തീരവാസികളെ മാറ്റിപ്പാർപ്പിച്ചു.

പമ്പയുടേയും അച്ചർകോവിലാറിന്റേയും തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിമലയാർ കരകവിഞ്ഞു. കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ദേശീയപാത നിർമാണം നടക്കുന്ന കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. കനത്തമഴയിൽ റോഡ്- ട്രെയിൻ ഗതാഗതം താറുമാറായി.

Leave a Reply

Your email address will not be published. Required fields are marked *