കൃഷ്ണകുമാറിന്റേയും മകളുടേയും പരാതി; കേസ് ക്രൈംബ്രാഞ്ചിന്, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയയും പ്രതിയായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അക്കൗണ്ടുകളിലേയ്ക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ മൂന്ന് ജീവനക്കാരികളും ഒളിവിലാണ്.

തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ 10 മാസങ്ങളിലായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങള്‍ വാങ്ങുന്നയാളില്‍ നിന്നും ക്യൂ ആര്‍ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. എന്നാല്‍ ദിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്‌തെന്നും ടാക്‌സ് വെട്ടിക്കാനാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നും ജീവനക്കാര്‍ അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ജീവനക്കാര്‍ കുറ്റം ഏല്‍ക്കുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ കൃഷ്ണകുമാറും കുടുംബവും പുറത്തു വിട്ടിരുന്നു.

എത്ര രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും എത്ര രൂപ പിന്‍വലിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. സ്ഥാപനത്തിലെ രജിസ്റ്റര്‍ ശേഖരിച്ച് സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒളിവില്‍ പോയ മൂന്ന് സ്ത്രീ ജീവനക്കാരുടേയും വീടുകളില്‍ പോയി പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മ്യൂസിയം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിവാദമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. രണ്ടു കേസുകളും വൈകാതെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *