കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; സഹോദരനെ കാണാനില്ല

വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരന്‍ പ്രമോദിനെ കാണാനില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പ്രമോദ് സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും വിളിച്ചറിയിച്ചിരുന്നു. ഇതനുസരിച്ച് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍.

പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു. വാടക വീടിനടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *