എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്‌സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്‌സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്നമെന്നാണ് കമ്പനിയുടെ വാദം. അതുകൊണ്ട് തന്നെ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്നാണ് എംഎസ്‌സിയുടെ നിലപാട്.

കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *