നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരം’; ആവശ്യമെങ്കിൽ 10% അധിക സീറ്റ് അനുവദിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു

നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തൽ നടന്നുവരുന്നു. ഇന്ന് അടുത്തഘട്ട വിലയിരുത്തൽ നടന്നു. ആദ്യ വർഷത്തേത് പോലെ തന്നെ രണ്ടാം വർഷവും പരീക്ഷയും പരീക്ഷാഫലവും സമയബന്ധിതമായി പ്രഖ്യാപിക്കും. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ആദ്യ വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോഗ്രാം അംഗീകരിച്ചു.

മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. കോളേജുകൾ ഒഴിവ് വരുന്ന സീറ്റ് സംബന്ധിച്ച് സർവകലാശാലയെ അറിയിക്കണം. സർവകലാശാല ഇതു സംബന്ധിച്ച അറിയിപ്പ് നൽകും. വരുന്ന അക്കാദമിക് വർഷത്തിലേക്ക് വേണ്ടിയുള്ള മോഡൽ ഏകീകൃത അക്കാദമിക് കലണ്ടർ രൂപീകരിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷത്തേക്ക് വേണ്ടിയുള്ള അക്കാദമിക് കലണ്ടറും തയ്യാറാക്കി.

നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പരിശീലനമാണ് അധ്യാപകർക്ക് നൽകി വരുന്നത്. ആവശ്യമെങ്കിൽ 10% അധിക സീറ്റ് അനുവദിക്കും. സർവകലാശാല മാറ്റം അനുവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂന്ന് തരത്തിലുള്ള ഇന്റേൺഷിപ്പ് ആണ് അനുവദിക്കുക. ഉന്നത വിദ്യാഭ്യാസ കൗൺസിൽ കെൽട്രോണുമായി ചേർന്ന് പ്രത്യേക പോർട്ടൽ സംവിധാനം സജ്ജമാക്കും. ജൂലൈ ഒന്നിന് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷ ക്ലാസുകൾ ആരംഭിക്കും. പ്ലസ് ടു ഫലം വന്നാൽ ഉടൻതന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം എന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *