കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത വർഷം മുതൽ അഫിലിയേഷൻ നൽകില്ല

കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളജിന്റെ അഫിലിയേഷൻ റദ്ധാക്കാൻ കണ്ണൂർ സർവകലാശാല തീരുമാനം. അടുത്ത വർഷം മുതൽ കോളേജിന് അഫിലിയേഷൻ നൽകില്ല. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ബന്ധപ്പെട്ടാണ് നടപടി. ഇന്ന് നടന്ന സിൻഡിക്കറ്റ് യോഗത്തിലായിരുന്നു തീരുമാനം. കോളജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.

ചോദ്യം ചോർത്തി നൽകിയ പ്രിൻസിപ്പലിനെ പരീക്ഷ ചുമതലകളിൽ നിന്ന് വിലക്കി. 5 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്താനും യോഗത്തിൽ തീരുമാനമായി. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ കഴിഞ്ഞ മാസം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു.

കണ്ണൂർ സർവകലാശാലയിൽ നിന്ന് അയച്ച ബിസിഎ ആറാം സെമസ്റ്റർ ചോദ്യപ്പേപ്പർ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നിന്ന് ചോരുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് കോളജ് പ്രിൻസിപ്പലിന്റെ ഇ-മെയിൽ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതർ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോർന്നത്. ഇത് വിദ്യാർഥികൾക്ക് വാട്‌സാപ്പ് വഴി ഉൾപ്പെടെ ലഭ്യമായെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *